ഗാന്ധിനഗർ: ബിജെപി എംഎൽഎ പൂർണേഷ് മോദിയെ ഗുജറാത്ത് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. ശബ്ദവോട്ടോടെയായിരുന്നു തെരഞ്ഞെടുപ്പ്.
കഴിഞ്ഞ ഡിസംബറിൽ രാജിവച്ച സൂറത്ത് വെസ്റ്റ് എംഎൽഎ ജേതാഭായ് ഭർവാഡിനു പകരമാണ് പൂർണേഷ് മോദിയെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തത്.
രാഹുൽഗാന്ധിക്കെതിരേ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്തതോടെയാണ് പൂർണേഷ് മോദി വാർത്തകളിൽ ഇടംപിടിച്ചത്. “എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപ്പേര് വന്നത് എങ്ങനെയാണ്’’ എന്ന രാഹുലിന്റെ പരാമർശത്തിനെതിരേയാണ് പൂർണേഷ് മോദി കേസ് ഫയൽ ചെയ്തത്. കേസിൽ സൂറത്ത് കോടതി രാഹുലിനെ രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചു.
ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കി. തുടർന്ന് സുപ്രീംകോടതി ശിക്ഷാനടപടി സ്റ്റേ ചെയ്തതോടെയാണ് ലോക്സഭാംഗത്വം തിരികെ ലഭിച്ചത്.